ആമ്പൽപൂക്കൾ..
സ്കൂളിലേക്ക് പോയികൊണ്ടിരുന്നത് എങ്ങനെയാണ്..? സ്കൂൾബസിലും ലൈൻ ബസ്സിലും ഓട്ടോറിക്ഷയിലും സൈക്കിളിലും പോയികൊണ്ടിരുന്നവർ ഉണ്ടാകും. അതുമല്ല എന്നെ പോലെ നടന്നു പോയികൊണ്ടിരുന്നവരാവും ഏറെ.
വീട്ടിൽനിന്ന് സ്കൂളിലേക്കുള്ള ആ അരമണിക്കൂർ യാത്രയിൽ തലേന്ന് കണ്ട രണ്ടര മണിക്കൂർ സിനിമകഥ മുതൽ സൂര്യന് കീഴിൽ ഉള്ള എന്തും ചർച്ച വിഷയമാകും പാഠഭാഗങ്ങൾ ഒഴിച്ച്. നമ്മൾ അരമണിക്കൂർ എടുക്കുന്ന നടത്തം പതിനഞ്ചു മിനുട്ട് കൊണ്ട് തീർത്തു സ്കൂളിൽ എത്തുന്ന പഠിപ്പികളും ഒരു മണിക്കൂർ വരെ നീട്ടുന്ന കാട്ടുകോഴികളും ഉണ്ട്ട്ടോ.
സ്കൂളിലേക്കുള്ള പ്രധാന വഴിയിൽ വന്നു ചേരുന്ന ഒരുപാട് ഉപവഴികൾ ഉണ്ട്. ഇതോലൂടെ ഒഴുകി എത്തുന്ന തരുണീ മണികളൊക്കെ മിക്കവാറും വന്നു ചേരുന്നത് പ്രധാന വഴിയിലൂടെ ഒഴുകി വരുന്ന നമ്മളുടെ കൂട്ടത്തോട് ഒപ്പമാവും. വന്നു ചേരുന്നതല്ല അങ്ങോട്ട് പോയി ചേരുന്നതാണ് എന്നുള്ളതാണ് സത്യം
പോകുന്ന വഴിയാകട്ടെ നോക്കെത്താ ദൂരം പരന്ന് കിടക്കുന്ന വയലിന്റെ നടുവിലൂടെ യും.പറയാനും കാണാനും ഒക്കെ രസമാണ് എങ്കിലും വയൽ നിറയെ അട്ടയാണ്. എന്നിരുന്നാലും ആ വഴി ഇന്നും നയന മനോഹരം ആണ്.
അങ്ങനെ ഇരിക്കെ ഒരു ഓണക്കാലം. മഴ കാരണം കളക്ടർ അനുവദിച്ച അവധികൾക് പകരമായി ഞാൻ ഏറെ വെറുത്തിരുന്ന ശനിആഴ്ച സ്പെഷ്യൽ ക്ലാസുകൾ തകൃതി ആയി നടന്നു തുടങ്ങി.
അന്ന് ഒരു സ്പെഷ്യൽ ക്ലാസ്സ് ദിവസം ആയിരുന്നു പത്തുമണിക്കുള്ള ക്ലാസ്സിന് പോകാൻ മനസില്ലാ മനസ്സോടെ റെഡി ആയി ഇരിക്കുമ്പോഴാണ് അമ്മു വിളിക്കുന്നത് -സോറി അമ്മുവിനെ പരിചയപെടുത്തിയില്ലല്ലോ അമൃത നമ്മളുടെ അമ്മുക്കുട്ടി (വേറെ ഒരു പേരുണ്ട് അത് ഇവിടെ പറയുന്നില്ല ചിലപ്പോൾ തിരിച്ചും ഒരു പണി വരാൻ സാധ്യത ഉണ്ട് )ഞങ്ങൾ ഒരുമിച്ച് ആണ് സാധാരണ സ്കൂളിൽ പോകാറ്. സംഭവബഹുലമാകാൻ പോകുന്ന ആയാത്ര തുടങ്ങി. ഉപവഴിയിലൂടെ വന്നു ചേർന്ന നിമ്മിയെയും കൂടെ കൂട്ടി അല്ല ഞാൻ കഷ്ടപ്പെട്ട് അവളുടെ കൂടെ കൂടി. അങ്ങനെ ഓരോരോ തള്ള് കഥകളും പറഞ്ഞു വയൽ കരയിൽ എത്തിഎപ്പോഴാണ് നയന മനോഹരമായ ആ കാഴ്ച്ച കണ്ടത് നിറയെ ആമ്പൽ പൂത്തുനില്കുന്നു. അത് കണ്ടതും അവർക്കൊരാഗ്രഹം ആമ്പൽ വേണം. കയ്യെത്തും ദൂരത്ത് ഉള്ളതൊക്കെ മുൻപേ പോയവർ പറിച്ചു കഴിഞ്ഞിരുന്നു. നിമ്മി മോൾ കൂടെ ഉണ്ടായിരുന്ന കാരണം സാഹസികമായി രണ്ടെണ്ണം പറിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അതും രക്ത ദാഹികൾ ആയ അട്ടകളെ പോലും വക വയ്കാതെ.
സിനിമയിൽ വില്ലനെ അടിക്കാൻ പോകുമ്പോൾ കൂളിംഗ് ഗ്ലാസും വാച്ചും ഒക്കെ ഊരി നായികയ്ക് കൊടുക്കുന്ന സ്റ്റൈൽ കട്ടെടുത്ത് ബാഗും വച്ചുമൊക്കെ അവരെ ഏൽ പിച്ച്. ഒരു കാൽ റോഡിലും മറ്റേ കാൽ പൂക്കൾകിടയിൽ ഉയർന്നുനിന്ന കല്ലിലും ഊന്നി കയ്യെത്തി ഒരെണ്ണം പറിച്ചു അമ്മുവിന് കൊടുത്തു. പിന്നെ അടുത്ത് ഉള്ള കുഞ്ഞു പൂക്കളെ തൃണ വത്കരിച്ചു കൊണ്ട് കുറച്ചകലെ യായി നിന്നിരുന്ന സ്പെഷ്യൽ പൂവ് പറിക്കാൻ ഒന്നൂടെ ഒന്ന് ആഞ്ഞതും... കർ........ പാന്റ് കീറി
അത് വരെ അമ്മുവും നിമ്മിയും മാത്രമാണ് കൂടെ ഉണ്ടായിരുന്നത് എങ്കിൽ കൃത്യ സമയത്ത് റേഡിയോ മംഗോ വിജിനയും സംഘവും അവിടെ സന്നിഹിതരായിരുന്നു
അപ്പൊ തന്നെ ഭൂമി പിളർന്നു പോയെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച ആദ്യ നിമിഷം അതായിരുന്നു. അമ്മുവിനോട് ബാഗും വാങ്ങി മിനിമം പതിനഞ്ചു മിനുട്ട് എടുത്ത യാത്ര തിരികെ അഞ്ചു മിനുട്ടിൽ തീർത്തു. കളിയാക്കലുകൾ ഭയന്ന് അന്ന് ഞാൻ പിന്നെ സ്കൂളിലോട്ട് പോയില്ല.
എന്ത് കാര്യം തിങ്കളാഴ്ച രാവിലെ സ്കൂളിൽ എത്തിയപ്പോഴല്ലേ അറിഞ്ഞത് വിജിന അവളുടെ ജോലി കൃത്യമായി നിറവേറ്റിയിരിക്കുന്നു. പാന്റിന്റെ മൂഡ് കീറിയ കാര്യം അറിയാൻ ആരും ബാക്കി ഉണ്ടായിരുന്നില്ല.
കളിയാക്കി ചിരികൾ ഞാൻ സഹിച്ചു പക്ഷെ പിന്നീട് രണ്ട് മൂന്നു ദിവസം ഇടയ്ക്കു മുറക്കും വന്ന കർ..... എന്ന അശരീരി അസഹ്യമായിരുന്നു.
എന്തായാലും ഓണ പരീക്ഷ യുടെ ചൂട് സംഭവതിന്റെ കാഠിന്യം കുറച്ച് കുറച്ച് ഇല്ലാതാക്കിയത് വല്ല്യഒരാശ്വാസമായി.......
കുൽസിത കുമാരൻ
Comments
Post a Comment